ന്യൂഡൽഹി: യുജിസിയുടെ പുതിയ ചട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകയ്ക്കു നേരേ ശാരീരികവും ലൈംഗികവുമായ ആക്രമണമുണ്ടായതിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
കഴിഞ്ഞ 13ന് ഡൽഹി സർവകലാശാലയുടെ നോർത്ത് കാന്പസിൽ നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തക ആൾക്കൂട്ടത്തിൽനിന്ന് ആക്രമണത്തിനിരയാകേണ്ടി വന്നുവെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
വാർത്തയുടെ ഉള്ളടക്കം സത്യമാണെങ്കിൽ ഇരയുടെ മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. സംഭവത്തിന്റെ പിറ്റേദിവസം വന്ന മാധ്യമറിപ്പോർട്ടിൽ തന്റെ ജാതി മൂലമാണു തന്നെ പ്രത്യേകമായി ലക്ഷ്യം വച്ചതെന്ന് മാധ്യമപ്രവർത്തക ആരോപിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ വാർത്താക്കുറിപ്പിൽ പറയുന്നു.